For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍



പിറ്റേന്ന് പ്രഭാതം..
അത്രി മഹര്‍ഷി കൂടെ അയച്ച ശിഷ്യരോടൊപ്പം, രാമഭഗവാനും കൂട്ടരും മഹാവാഹിനി തീരത്തെത്തുകയും, ശിഷ്യന്‍മാര്‍ അവരെ തോണിയില്‍ അക്കരെ കടത്തുകയും ചെയ്തു.അങ്ങനെ അവര്‍ ഭയാനകമായ ആ കാട്ടിലേക്ക് പ്രവേശിച്ചു..
അതിഭയങ്കരമായ വനം..
വിവിധ തരം പക്ഷികളും മൃഗങ്ങളും പാര്‍ക്കുന്നിടം..
മരങ്ങള്‍ തിങ്ങി നില്‍ക്കുന്നിവിടേക്ക് രാമനും സീതയും ലക്ഷ്മണനും സൂക്ഷിച്ചാണ്‌ പ്രവേശിച്ചത്..
അതിനൊരു കാരണമുണ്ട്..
ഭീകരരായ രാക്ഷസര്‍, പിന്നെ വന്യമൃഗങ്ങളും..
അത് കൊണ്ട് തന്നെ ലക്ഷ്മണന്‍ മുന്നേയും, സീത മദ്ധ്യേയും, രാമന്‍ പിന്നാലെയുമായാണ്‌ വനാന്തര്‍ഭാഗത്തേക്ക് നടന്നത്..

അപ്പോഴാണ്‌ അവരുടെ മുമ്പിലേക്ക് അവന്‍ വന്നത്..
വിരാധന്‍!!
ഒരു മഹാസത്വം!!
അവന്‍ അലറി പാഞ്ഞ് വരുന്നത് കണ്ടാലറിയാം, കാലപുരി പൂക്കാന്‍ തിടുക്കമായെന്ന്..
തനിക്കൊരു നേരമ്പോക്കിനു വകയായി എന്ന് മനസിലായ രാമഭഗവാന്‍ സീതാ ദേവിയെ ആശ്വസിപ്പിച്ചു.എന്നിട്ട് അവനെ നേരിടാന്‍ തയ്യാറായി നിന്നു.
"ആരാണ്‌ നിങ്ങള്‍?" വിരാധന്‍റെ ചോദ്യം.
ഒരുവിധത്തില്‍ അങ്ങനെ ചോദിച്ചത് നന്നായി..
ആരാ കൊല്ലുന്നത് എന്നറിഞ്ഞിട്ട് ചാകാമല്ലോ!!
ഭാഗ്യവാന്‍!!
വിരാധന്‍റെ ചോദ്യത്തിനു മറുപടിയായി ഭഗവാന്‍ തങ്ങളുടെ വനവാസത്തെ കുറിച്ച് വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് വിരാധന്‍ പറഞ്ഞു:
"ജീവന്‍ വേണേല്‍ ആയുധത്തെയും, ഈ അംഗനാരത്നത്തിനേയും ഉപേക്ഷിച്ച് ഓടിക്കോ"
ആര്‍ക്ക് ജീവന്‍ വേണേല്‍??
ആര്‌ ഓടാന്‍??
കഷ്ടം!!
ഈ മണ്ടന്‍ വിരാധന്‍ എന്തറിയുന്നു??
സാക്ഷാല്‍ ശ്രീരാമഭഗവാനോടാ കളി!!
ഇനി വച്ചോണ്ടിരുന്നിട്ട് കാര്യമില്ല എന്ന് ബോധ്യമായ രാമദേവന്‍ വിരാധന്‍റെ കൈകളും പാദവും എയ്ത് മുറിച്ചു..
ഇപ്പോള്‍ രാക്ഷസന്‍റെ ശരീരം ഒരു ചതുരം പോലെയായി!!
അടുത്ത നിമിഷം വിരാധന്‍റെ സ്ഥാനത്ത് ഒരു യുവ കോമളന്‍ പ്രത്യക്ഷപ്പെട്ടു.അത് ഒരു വിദ്യാധരന്‍ ആയിരുന്നു, ദുര്‍വ്വാസാവിന്‍റെ ശാപം കാരണം വിരാധനായി മാറിയ ഒരു പാവം വിദ്യാധരന്‍.ശാപമോക്ഷം നല്‍കിയ ഭഗവാനു നന്ദി പറഞ്ഞ് അയാള്‍ യാത്രയായി.

തുടര്‍ന്ന് ശരഭംഗമന്ദിരത്തിലെത്തി, അവിടെ വച്ച് അവരെ സ്വീകരിച്ച ശരഭംഗന്‍, ആതിഥേയ മര്യാദയ്ക്ക് ശേഷം രാമഭഗവാനേ നോക്കിയിരുന്ന് മോക്ഷം പ്രാപിക്കുകയും, സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുകയും ചെയ്തു.അതിനു ശേഷമുള്ള യാത്രയിലാണ്‌ കുന്നോളം കൂട്ടിയിട്ടിരിക്കുന്ന മനുഷ്യരുടെ തലയോട്ടികള്‍ കണ്ട്, അതിനു കാരണക്കാരായ രാക്ഷസരെ കൊല്ലുമെന്ന് മുനിമാര്‍ക്ക് വാക്ക് കൊടുത്തത്.
ആ സത്യം ചൊല്ലിയത് ഇപ്രകാരമായിരുന്നു:

"നിഷ്ഠൂരതരമായ ദുഷ്ടരാക്ഷസകുല
മൊട്ടൊഴിയാതെ കൊന്നു നഷ്ടമാക്കീടുവന്‍ ഞാന്‍
ഇഷ്ടാനു രൂപം തപോനിഷ്ടയാ വസിക്ക
സന്തുഷ്ട്യാ താപസകുലമിഷ്ടിയും ചെയ്തു നിത്യം"

ഇങ്ങനെ മുനിമാര്‍ക്ക് സത്യം ചെയ്ത് കൊടുത്തതിനു ശേഷം ഭഗവാനും കൂട്ടരും സുതീക്ഷണാശ്രമത്തിലെത്തുകയും, അന്നവിടെ തങ്ങുകയും ചെയ്തു.പിറ്റേന്ന് അഗസ്ത്യാശ്രമത്തിലെത്തി അഗസ്ത്യമുനിയേയും കണ്ടിട്ട് അവര്‍ യാത്ര തുടര്‍ന്നു..

അങ്ങനെയുള്ള യാത്രയിലാണ്‌ അവര്‍ ആ രൂപത്തെ കണ്ടത്..
പക്ഷിയേ പോലെയുള്ള ഒരു രൂപം..
അത് ജടായു ആയിരുന്നു..
ദശരഥ മഹാരാജാവിനു വരെ പരിചയമുള്ള ജടായു.

ആകാശത്തില്‍ കൂടി പറക്കുന്ന കാക്കകളുടെ എണ്ണമെടുത്തിട്ട് തലതിരിച്ച് നോക്കിയ ജടായു കണ്ടത്, രാക്ഷസനാണെന്ന് കരുതി തന്നെ കൊല്ലാന്‍ തയ്യാറാവുന്ന ശ്രീരാമദേവനെയാണ്..
ജടായുവിന്‍റെ ഉള്ളൊന്ന് കാളി!!
അദ്ദേഹം അറിയാതെ പാടി പോയി:

"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും
നിന്തിരുവടിക്കും ഞാനിഷ്ടത്തെ ചെയ്തിടുവന്‍
ഹന്തവ്യനല്ല ഭവല്‍ ഭക്തനാം ജടായു ഞാന്‍"

അത് കേട്ട് സന്തോഷവാനായ രാമദേവന്‍ ആ ഭക്തനെ ആശ്ലേഷിക്കുകയും, പിന്നീട് അവിടുന്നുള്ള യാത്രയില്‍ പഞ്ചവടിയിലെത്തുകയും, അവിടെ പര്‍ണ്ണശാല തീര്‍ത്തു വസിക്കുകയും ചെയ്തു.ഈ പഞ്ചവടിയില്‍ വച്ചാണ്‌ ഭഗവാന്‍ ലക്ഷ്മണനു മുക്തിമാര്‍ഗ്ഗം ഉപദേശിച്ചത്.ഇവിടെ സീതാലക്ഷ്മണസമേതനായി, അയോധ്യയിലെ പോലെ രാമദേവന്‍ ജീവിച്ചു പോന്നു.
അങ്ങനെ സന്തോഷത്തോടെ ജീവിക്കെ ഒരു നാള്‍..
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com