For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 20 - ഹനുമാന്‍ സീതാസന്നിധിയില്‍


അശോകവനിയിലെ ശിംശപാവൃക്ഷചുവട്ടിലിരിക്കുന്ന സീതാദേവി ദുഃഖിതയാണ്..
ശ്രീരാമദേവാ അങ്ങെവിടെയാണ്??
എന്തേ വരുവാന്‍ താമസം??
സീതയുടെ ദുഃഖം, ഈ ഉത്കണ്ഠയില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളു.അങ്ങനെ വ്യാകുലപ്പെട്ടിരുന്ന ദേവിയുടെ മനസ്സിനു കുളിര്‍മഴയായി രാഘവചരിതം കേട്ട് തുടങ്ങി..
ആകാശമാര്‍ഗ്ഗേ നിന്ന് ശ്രീരാമന്‍ ജനിച്ച മുതലുള്ള കഥ ആരോ പറയുന്ന് പോലെ..
ആ വാക്കുകള്‍ ഹനുമാന്‍ സ്വാമിയുടേത് തന്നെയായിരുന്നു!!

ദേവിയുടെ മുന്നിലേക്ക് പ്രത്യക്ഷനാകുന്നതിനു മുന്നോടിയായി, രാഘവനിയോഗത്താല്‍ താനിവിടെ ദൂതുമായി എത്തിയ കാര്യം സീതയെ ഉണര്‍ത്തിക്കാനായി മാരുതി കണ്ട് പിടിച്ച സൂത്രമായിരുന്നു ആ വാക്കുകള്‍.എന്നാല്‍ ദുഃഖിതയായ സമയത്ത്, തീരെ പ്രതീക്ഷിക്കാതെ രാഘവചരിതം കേട്ട് ദേവി പരിഭ്രാന്തയാകുന്നു..
ശ്രീരാമദേവാ..
ഇത് മാനസവിഭ്രാന്തിയാണോ?
അതോ വിഷമം കണ്ട് സാക്ഷാല്‍ വായുദേവന്‍ കഥ പറയുകയാണോ?
ഇനി ഇത് സത്യമാണെങ്കില്‍, രാഘവചരിതം വിശദീകരിച്ച ആ പുണ്യാത്മാവിനെ നേരില്‍ കാണാന്‍ സാധിക്കേണമേ..
ദേവി ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതോടു കൂടി മാരുതി ദേവിയുടെ മുന്നിലെത്തി നമസ്ക്കരിക്കുന്നു.

തന്‍റെ മുന്നില്‍ പ്രത്യക്ഷമായ രൂപത്തെ ദേവി അത്ഭുതത്തോട് നോക്കി..
ഒരു കപിവരന്‍!!
ആരാണിത്?
ലങ്കാധിപനായ രാവണന്‍ വേഷം മാറി വന്നതോ??
ദശമുഖനു കുസൃതി ഏറുകയാണല്ലോ ഈശ്വരാ!!
മാരുതിയെ തെറ്റിദ്ധരിച്ച സീതാദേവിയോട് കപിശ്രഷ്ഠന്‍ താന്‍ ശ്രീരാമദാസനാണെന്ന് ഉണര്‍ത്തിക്കുന്നു..

"ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവ സചിവനഹമിഹ തഥാവിധനല്ല ഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍
സുഗ്രീവഭൃത്യന്‍ ജഗല്‍പ്രാണ നന്ദനന്‍
കപടമൊരുവരൊടുമൊരു പൊഴുതുമറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!"

അതു കഴിഞ്ഞ് ദേവിയെ പിരിഞ്ഞതിനു ശേഷമുള്ള രാമദേവനെയും, രാമദൂതുമായി താനിവിടെ വരാനുള്ള സാഹചര്യത്തേയും, മാരുതി വ്യക്തമാക്കുന്നു..
സുഗ്രീവസൌഖ്യം, ബാലീവധം, സീതാന്വേഷണം, സമ്പാതിവാക്യം, സമുദ്രലംഘനം..
അത്ഭുതത്തോടെ വിവരണം കേട്ടിരുന്ന ദേവിയുടെ കയ്യില്‍ രാമദേവന്‍റെ അംഗുലീയവും കൊടുത്ത്, രാമദേവന്‍ ചൊല്ലി തന്ന അടയാളവാക്യവും ബോധിപ്പിച്ചു, താന്‍ രാമദൂതുമായി വന്ന ഹനുമാനാണ്‌ എന്ന സത്യം ബോധ്യപ്പെടുത്തുന്നു.

ദേവിക്ക് സന്തോഷമായി...
പക്ഷേ രണ്ട് മാസത്തിനുള്ളില്‍ രാമദേവന്‍ ലങ്കയിലെത്തേണ്ടത് ആവശ്യമാണ്, അതിനു എന്താ വഴി?
ദേവിയുടെ ആശങ്ക മനസിലാക്കിയ ഹനുമാന്‍സ്വാമി ഇങ്ങനെ ഉണര്‍ത്തിച്ചു..
ദേവി വിഷമിക്കരുത്..
തന്‍റെ ചുമലിലേറ്റിയായാലും രാമദേവനെയും, മറ്റ് വാനരേയും താനിവിടെ എത്തിക്കും..
എല്ലാവരും കൂടി ഈ ലങ്ക ഭസ്മമാക്കം!!
ഈ വാക്കുകളില്‍ ശാന്തി കണ്ടെത്തിയ സീതാദേവിയോട് മാരുതി, രാമദേവനെ ബോധിപ്പിക്കുന്നതിനായി ഒരു അടയാള വാക്യം ചോദിക്കുന്നു.തനിക്കും ശ്രീരാമദേവനും മാത്രം അറിയാവുന്ന ഒരു സംഭവം അടയാളവാക്യമായി ദേവി ചൊല്ലിക്കൊടുക്കുന്നു..

പണ്ട് ചിത്രകൂടത്തില്‍ ശ്രീരാമദേവനുമായി വാണിരുന്ന കാലം..
സീതാദേവിയുടെ മടിയില്‍ തലവച്ച് രാമദേവന്‍ ഉറങ്ങുന്നു.അപ്പോള്‍ അവിടെയെത്തിയ ഇന്ദ്രപുത്രനായ ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ വന്ന്, തന്‍റെ കൊക്കുകളാലും നഖങ്ങളാലും ദേവിയെ ഉപദ്രവിക്കുന്നു.ഉറക്കമുണര്‍ന്ന രാമദേവന്‍ ചോര കണ്ട് കോപിഷ്ടനാകുകയും, ഒരു പുല്ല്‌ക്കൊടിയെടുത്ത് ദിവ്യാസ്ത്രമന്തം ജപിച്ച് ജയന്തനുമേല്‍ പ്രയോഗിക്കുകയും ചെയ്യുന്നു..
ജീവരക്ഷാര്‍ത്ഥം ജയന്തന്‍ ഓടി..
ആര്‌ രക്ഷിക്കാന്‍??
അവസാനം സാക്ഷാല്‍ ശ്രീരാമദേവന്‍റെ അടുത്ത് അഭയം തേടി എത്തുന്നു.ദേവന്‍ അഭയം കൊടുക്കുകയും, ജീവഹാനിക്ക് പകരം ഒരു കണ്ണ്‌ നഷ്ടമാകത്തെയുള്ളെന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു.
അടയാളവാക്യം ചൊല്ലിക്കൊടുത്തിരിക്കേ ദേവി പിന്നെയും ദുഃഖിതയാകുന്നു..
അന്ന് ജയന്തനോട് വരെ കോപിഷ്ടനായ രാമദേവന്‍ ഇന്നെവിടെ??
സീതാ ദേവിയുടെ ഈ സംശയത്തിനു മറുപടിയായി, ഭഗവാന്‍ താമസിയാതെ ലങ്കയില്‍ വരുമെന്ന് ഹനുമാന്‍ സ്വാമി ഉണര്‍ത്തിക്കുന്നു.

അപ്പോള്‍ ദേവിക്ക് ഒരു സംശയം..
വളരെ ചെറിയ രൂപത്തിലുള്ള ഹനുമാന്‍ സ്വാമിയെ പോലെയുള്ളവര്‍ എങ്ങനെ രാക്ഷസരോട് എതിരിടും??
ഒരു നിമിഷം..
ഹനുമാന്‍സ്വാമി വാനോളം വലുതായി!!
ഇതേ പോലെ കഴിവുള്ളവര്‍ അനേകമുണ്ടേന്ന് ഉണര്‍ത്തിച്ച ശേഷം, ദേവിയുടെ സന്നിധിയില്‍ നിന്നും മാരുതി വിടവാങ്ങി.

ദേവിയുടെ അടുത്ത് നിന്ന് വിടവാങ്ങിയ ഹനുമാന്‍ സ്വാമി നേരെ രാമസന്നിധിയിലേക്കല്ല പോയത്.
പിന്നെയോ??
മാരുതിക്ക് ഒരു ദൌത്യം കൂടി ബാക്കി ഉണ്ടായിരുന്നു...
രാമദൂതുമായി താനിവിടെ എത്തിയ വിവരം രാവണനെ അറിയിക്കുക എന്ന ദൌത്യം.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com