For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 17 - അന്വേഷണം പുരോഗമിക്കുന്നു


മഹേന്ദ്രചലത്തിലെ ഒരു ഗുഹയുടെ മുമ്പില്‍ വാനരര്‍ കിടക്കവേ, ആ ഗുഹയില്‍ നിന്നും ഒരാള്‍ പുറത്തേക്ക് വന്നു..
ചിറകില്ലാത്ത ഒരു വൃദ്ധനായ പക്ഷി..
കണ്‍ മുമ്പില്‍ മരിക്കാന്‍ തയ്യാറായി കിടക്കുന്ന കപികളെ കണ്ട്, ഭാവിയിലെ ആഹാരകാര്യം കുശാലായതില്‍ ആ പക്ഷി വളരെ സന്തോഷിച്ചു.ശ്രീരാമദേവനു ഒരു സഹായവും ചെയ്യാതെ തങ്ങള്‍ മരിക്കേണ്ടി വരുമല്ലോ എന്ന വിഷമത്താല്‍ വാനരര്‍, മരിക്കുന്നതിനു മുമ്പ് പോലും രാമനെ സഹായിക്കാന്‍ കഴിഞ്ഞ ജടായു ഭാഗ്യവാനാണെന്ന് പരസ്പരം പറയുന്നു.
അത് കേട്ടതും ആ പക്ഷിക്ക് ആകാംക്ഷയായി..
ആരാണ്‌ ജടായുവിനെ പറ്റി പറഞ്ഞത്??
എന്താണ്‌ ജടായുവിനു പറ്റിയത്??
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു സംശയം വരാം..
ഈ പക്ഷിയും ജടായുവും തമ്മില്‍ എന്ത് ബന്ധം എന്ന്, അല്ലേ?
ബന്ധമുണ്ട്..
ഈ പക്ഷി ജടായുവിന്‍റെ ജേഷ്ഠനാണ്..
പേര്‌ സമ്പാതി!!

സമ്പാതിയുടെ ആകാംക്ഷയ്ക്ക് മറുപടിയായി അംഗദന്‍ എല്ലാം പറഞ്ഞു.സീതയെ രാവണന്‍ തട്ടികൊണ്ട് പോയതും, ജടായു കൊല്ലപ്പെട്ടതും, സീതാന്വേഷണവും, അങ്ങനെ എല്ലാം..

സഹോദരന്‍റെ മരണവാര്‍ത്ത അറിഞ്ഞ് സോദരനു ഉദകക്രിയ ചെയ്യാന്‍ സഹായിച്ചാല്‍ സീതാദേവിയെ കുറിച്ചുള്ള വിവരങ്ങള്‍ പറയാം എന്ന് വാക്ക് കൊടുക്കുന്നു.അപ്രകാരം ഉദകക്രിയ ചെയ്യുകയും, സീത അശോകവനിയിലുള്ള കാര്യം സമ്പാതി ബോധിപ്പിക്കുകയും ചെയ്യുന്നു.അതിനു ശേഷം സമ്പാതി ഒരു കഥ പറഞ്ഞു..
സമ്പാതിയുടെയും ജടായുവിന്‍റേയും കഥ..

ഒരു ബലപരീക്ഷണം..
അതും ചേട്ടനായ സമ്പാതിയും, അനുജന്‍ ജടായുവും തമ്മില്‍..
ആരാണ്‌ ഏറ്റവും ഉയരത്തില്‍ പറക്കുന്നത്??
ഇതാണ്‌ തെളിയിക്കേണ്ടത്!!
പരീക്ഷണം തുടങ്ങി, രണ്ട് പേരും മത്സരിച്ച് ഉയരങ്ങളിലേക്ക് പറന്നു.ഒടുവില്‍ സൂര്യന്‍റെ ചൂടേറ്റ് ജടായു തളരും എന്ന് കരുതിയ സമ്പാതി, ജടായുവിനു മുകളില്‍ പറന്നെത്തി ചിറകാല്‍ തണലേകുന്നു.അങ്ങനെ ജടായു രക്ഷപെട്ടു..
എന്നാല്‍ സമ്പാതിയോ?
ചിറക് കരിഞ്ഞ് താഴെ വീണു.
പാവം!!
അങ്ങനെ താഴെ വീണ സമ്പാതിയോട്, തേത്രായുഗേ സീതാന്വേഷണവുമായി വരുന്ന വാനരര്‍ക്ക് നേര്‍വഴി കാട്ടുമ്പോള്‍ ചിറക് മുളയ്ക്കും എന്ന് ഒരു മഹാമുനി അനുഗ്രഹിക്കുന്നു.
അത്ഭുതം!!
സമ്പാതി തന്‍റെ കഥ വിവരിച്ചതോടെ അദ്ദേഹത്തിനു ചിറക് മുളച്ചു, സീതയെ കണ്ട്മുട്ടട്ടെ എന്ന് വാനരരെ ആശംസിച്ചതിനു ശേഷം സമ്പാതി പറന്നകന്നു.

സമുദ്രം കടന്നാലെ അശോകവനിയിലെ സീതയെ കാണാന്‍ കഴിയു.
നൂറ്‌ യോജന നീളമുണ്ട് സമുദ്രത്തിനു!!
ആര്‌ ചാടി കടക്കും??
എല്ലാവരും പരസ്പരം നോക്കി.
ലേലം വിളിക്കുന്ന പോലെ ഒരോരുത്തരും തങ്ങളുടെ കഴിവ് വിളിച്ച് പറഞ്ഞു,
"പത്ത് യോജന" ഒരാള്‍.
"ഇരുപത് യോജന" രണ്ടാമന്‍.
സാവധാനത്തില്‍ പുരോഗമിച്ച ലേലം തൊണ്ണുറിലെത്തി നിന്നു, അതില്‍ കാര്യമില്ല!!
അര്‍ണ്ണവം നൂറ്‌ യോജനയാ!!
ഒരു സൈഡിലോട്ട് ചാടാന്‍ അംഗദന്‍ തയ്യാറാണ്, പക്ഷേ മറുകര ചാടാനുള്ള ശേഷിയില്ല.ജാംബവാനാണെങ്കില്‍ പ്രായവുമായി.
ഇനി ആര്‍ക്ക് കഴിയും??
ജാംബവാന്‍റെ കണ്ണുകള്‍ ഹനുമാനിലേക്ക് നീണ്ടു.

ഹനുമാന്‍സ്വാമി ഒരു സംഭവമാ..
പണ്ട് ജനിച്ച് വീണപ്പോള്‍ സൂര്യനെ കണ്ട് പഴമാണെന്ന് കരുതി ഒരു ചാട്ടം ചാടിയ മഹാനാ..
ആദ്യം എല്ലാരും ആ ചാട്ടം തമാശയായാ കരുതിയത്, ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും ബോധ്യമായി, ചിലപ്പോള്‍ മാരുതി സൂര്യനെ ഭക്ഷിക്കും.
അയ്യോ!!
വെപ്രാളം കേറിയ ഇന്ദ്രന്‍ വജ്രായുധം എടുത്ത് ആ കുഞ്ഞ് വാനരന്‍റെ താടിയില്‍ വെട്ടി.വെട്ടു കൊണ്ട് വീണ അദ്ദേഹത്തേയും കൊണ്ട് വായുഭഗവാന്‍ പാതാളത്തില്‍ ഒളിച്ചു.അവിടെയെത്തിയ ത്രിമൂര്‍ത്തികള്‍, ഹനുവില്‍ വെട്ട് കൊണ്ടതിനാല്‍ ഹനുമാന്‍ എന്ന് അറിയപ്പെടുമെന്നും, ചിരജ്ഞീവി ആയിരിക്കുമെന്നും പറഞ്ഞ് അനുഗ്രഹിക്കുന്നു.
ആ ഹനുമാനു ഈ നൂറ്‌ യോജന എന്താകാനാ??
ഒന്നുമല്ല!!
മാത്രമല്ല, ശ്രീരാമദേവന്‍ അടയാളങ്ങള്‍ ഏല്‍പ്പിച്ചതും ഹനുമാന്‍ സ്വാമിയെയാ!!
ജാംബവാന്‍റെ ഈ വാക്കുകള്‍ കേട്ടതോടെ സമുദ്രം ചാടി കടക്കാന്‍ ഹനുമാന്‍ സ്വാമി തീരുമാനിക്കുന്നു.രാവണനെയും കൊന്ന് സീതാദേവിയുമായി വരും എന്ന മാരുതിയുടെ വാക്ക് കേട്ട്, വീര്യം രാമരാവണ യുദ്ധസമയത്ത് മതിയെന്ന് ജാംബവാന്‍ ഉപദേശിക്കുന്നു.
അങ്ങനെ കപികളുടെ ആശംസകള്‍ ഏറ്റ് വാങ്ങി, വാമനനെ പോലെ ഭീമാകാരനായി വളര്‍ന്ന ഹനുമാന്‍ സ്വാമി ആ മഹാ ദൌത്യത്തിനു തയ്യാറായി മഹേന്ദ്രഗിരിയിലേറി.

ആശീര്‍വ്വചനവും ചെയ്തു കപികുല
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേനപോയ് മഹേന്ദ്രത്തിന്‍ മുകളേറി
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാന്‍

അതേ, ഹനുമാന്‍സ്വാമി തയ്യാറായി കഴിഞ്ഞു!!
(ഇവിടെ അദ്ധ്യാത്മരാമായണപ്രകാരം കിഷ്കിന്ധാകാണ്ഡം സമാപിക്കുന്നു)
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com