For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു


സുഗ്രീവന്‍ കിഷ്കിന്ധാ ഭരണം തുടങ്ങി..
ഓര്‍ക്കാപുറത്ത് രാജാവായതല്ലേ, അപ്പോള്‍ രാജാക്കന്‍മാരുടെതായ കുറേ വിനോദങ്ങളില്‍ ലയിച്ച് പോയതില്‍ സുഗ്രീവനെ കുറ്റം പറയാന്‍ പറ്റില്ല.ആ സുഖങ്ങളില്‍ മുഴുകിയപ്പോള്‍ അദ്ദേഹം അറിയാതെ സീതാന്വേഷണം മറന്നു പോയി.എന്നാല്‍ ശ്രീരാമദേവന്‍റെ ഉത്തമഭക്തനായ ഹനുമാന്‍ ഇത് ഓര്‍ത്തു.അദ്ദേഹം രാമഭഗവാന്‍ ചെയ്ത് തന്ന ഉപകാരങ്ങളെ പറ്റി സുഗ്രീവനെ ഓര്‍മ്മിപ്പിക്കുകയും, തിരിച്ച് സഹായിക്കേണ്ടത് ആവശ്യമാണെന്ന് ബോധിപ്പിക്കാന്‍ ഇങ്ങനെ ഉണര്‍ത്തിക്കുകയും ചെയ്തു:

"പ്രത്യുപകാരം മറക്കുന്ന പുരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും"

അതിനു ശേഷം ഉപകാരം മറന്നാല്‍ ശ്രീരാമചന്ദ്രന്‍ പിണങ്ങുമെന്നും, അതിന്‍റെ ഫലം കഠിനമായിരിക്കുമെന്നും കൂടി ഹനുമാന്‍ കൂട്ടിച്ചേര്‍ത്തു.ഇത് കേട്ട് സുഗ്രീവന്‍, ബുദ്ധി ഉപദേശിച്ചതിനു ഹനുമാനെ അനുമോദിച്ച ശേഷം കപികള്‍ എല്ലാരും കൊട്ടാരത്തില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു:

"പക്ഷത്തിനുള്ളീല്‍ വരേണം കപികുലം
പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ
വദ്ധ്യനവനതിനില്ലൊരു സംശയം
സത്യം പറഞ്ഞാലിളക്കമില്ലേതുമേ"

ഇതാണ്‌ സുഗ്രീവാജ്ഞ!!
പറഞ്ഞാല്‍, പറഞ്ഞതാ, വന്നില്ലേല്‍ തട്ടിക്കളയും!!
അങ്ങനെ ശ്രീരാമദേവന്‍റെ സഹായത്തിനായി സുഗ്രീവന്‍ തയ്യാറായി.

എന്നാല്‍ സുഗ്രീവന്‍റെ നീക്കങ്ങള്‍ അറിയാതെ ശ്രീരാമന്‍ ലക്ഷ്മണനോട് തന്‍റെ ദുഃഖങ്ങള്‍ പറയുന്നു.തന്‍റെ സഹായം കൊണ്ട് രാജാവായ ശേഷം, സീതാന്വേഷണത്തിനു സഹായിക്കാന്‍ തയ്യാറാവാത്ത സുഗ്രീവന്‍റെ പ്രവൃത്തിയെ കുറിച്ചുള്ള ഭഗവാന്‍റെ വിഷമം കേട്ട് ലക്ഷ്മണന്‍ കോപിഷ്ഠനാകുന്നു.
ആയുധധാരിയായ ലക്ഷ്മണന്‍ കിഷ്കിന്ധയില്‍ പോയി സുഗ്രീവനെ കാണാന്‍ തയ്യാറാവുന്നു.അനുജന്‍റെ കോപത്തെ കുറിച്ച് അറിയാവുന്ന ഭഗവാന്‍, ബാലിയെ പോലെ യമപുരം പൂക്കാനാണോ സുഗ്രീവനും താല്പര്യം എന്ന് മാത്രം ചോദിച്ചാല്‍ മതി എന്ന് പറഞ്ഞ് ലക്ഷ്മണനെ യാത്രയാക്കി.

കിഷ്കിന്ധ..
സുഗ്രീവന്‍ ഭരണം നടത്തുന്ന അവിടേക്ക് കോപിഷ്ഠനായ ലക്ഷ്മണന്‍ കടന്ന് വരുന്നു.ലക്ഷ്മണന്‍റെ ദേഷ്യഭാവം കണ്ട് വാനരരെല്ലാം ഓടി അകലുന്നു.സംഭവത്തിന്‍റെ ഗുരുതരാവസ്ഥ അറിഞ്ഞ് ബാലീപുത്രനായ അംഗദന്‍ ഓടി വന്നു.എന്നിട്ട് ലക്ഷ്മണനോട് പറഞ്ഞു:
"വന്നാലും പ്രഭോ"
ആതിഥ്യമര്യാദയോടെ നിന്ന അംഗദനോട്, കോപം മറയ്ക്കാതെ ലക്ഷ്മണന്‍ സുഗ്രീവന്‍ എവിടെ എന്ന് ചോദിച്ചു.
അത് കേട്ടതോടെ അംഗദനു ഒരു കാര്യം ഉറപ്പായി..
ഇത് ഒരു നടക്ക് തീരുന്ന പ്രശ്നമില്ല!!

ജീവനും കൊണ്ട് ഓടിയ അംഗദന്‍ സുഗ്രീവനോട് കാര്യം പറഞ്ഞു...
ബാലിയാ വന്നതെങ്കില്‍ കൊട്ടാരത്തിനു പുറകിലൂടെ ഓടാമായിരുന്നു, പക്ഷേ ഇത് ആള്‌ വേറെയാ!!
രക്ഷപെടാന്‍ ശ്രമിച്ചാല്‍ തല കാണില്ല എന്നറിയാവുന്ന സുഗ്രീവന്‍ ലക്ഷ്മണനെ അനുനയിപ്പിച്ച് കൊണ്ട് വരാന്‍ താരയെ പറഞ്ഞ് അയക്കുന്നു.താരയും, താരയോടൊപ്പം ചെന്ന ഹനുമാന്‍സ്വാമിയും ലക്ഷ്മണനെ അനുനയിപ്പിച്ച് സുഗ്രീവന്‍റെ അടുത്ത് കൊണ്ട് വരുന്നു.മാരുതിയില്‍ നിന്നും അന്വേഷണാര്‍ത്ഥം വാനരന്‍മാരെ വരുത്തിയ സുഗ്രീവന്‍റെ നടപടിയറിഞ്ഞ് ലക്ഷ്മണന്‍ സന്തോഷവാനാകുന്നു.

അങ്ങനെ ലക്ഷ്മണനൊപ്പം, സുഗ്രീവനും പരിവാരങ്ങളും സീതാന്വേഷണത്തിനു തയ്യാറായി ശ്രീരാമസന്നിധിയില്‍ ഹാജരാകുന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com