For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 10 - മായാസീത ജനിക്കുന്നു


ശൂര്‍പ്പണഖ രാവണ സന്നിധിയിലെത്തി..
ഖരനെയും കൂട്ടരെയും കൊലക്ക് കൊടുത്തു, ഇനി രാവണനെ കൂടി കൊലക്ക് കൊടുത്താലേ ശൂര്‍പ്പണഖയ്ക്ക് സമാധാനമാകുകയുള്ളന്ന് അവളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് മനസിലാക്കാം.
അല്ലെങ്കില്‍ രാമനെതിരെ തിരിയാന്‍ രാവണനെ പ്രേരിപ്പിക്കുമോ?
സംഭവം ഇങ്ങനെ..

ദേഹം മുഴുവന്‍ ചോരയുമായി വന്ന ശൂര്‍പ്പണഖ, ഖരനെയും കൂട്ടരെയും രാമദേവന്‍ കൊന്ന കാര്യം പറയുന്നു.അതിനു കാരണം ആരാഞ്ഞ രാവണനോട്, സീതയെ രാവണനു വേണ്ടി താന്‍ കൊണ്ട് വരാന്‍ ശ്രമിച്ചതിനാലാണെന്ന് കള്ളം പറയുകയും, അതോടൊപ്പം സീത സുന്ദരിയാണെന്നും രാവണനു ചേര്‍ന്ന ജോടിയാണെന്നും പറഞ്ഞ് മനസിളക്കുകയും ചെയ്യുന്നു.കൂട്ടത്തില്‍ ഭീതിയോടെ രാമനെ കുറിച്ചുള്ള ഒരു സത്യം കൂടി ഉണര്‍ത്തിച്ചു:

"ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍"
അത് സത്യം!!

ശൂര്‍പ്പണഖയുടെ വാക്കുകള്‍ കേട്ട് ആശയകുഴപ്പത്തിലായ രാവണന്‍ സോദരിയെ ആശ്വസിപ്പിച്ച ശേഷം തന്‍റെ മണിയറയില്‍ പ്രവേശിക്കുന്നു.
ഇവിടെയാണ്‌ നമ്മള്‍ രാവണന്‍റെ മറ്റൊരു മുഖം ദര്‍ശിക്കുന്നത്..

ഖരനടക്കമുള്ളവരെ മുന്നേമുക്കാല്‍ നാഴിക കൊണ്ട് ഒരു സാദാ മനുഷ്യനു വധിക്കാനാകില്ലെന്ന് രാവണനു നന്നായി അറിയാം.അതിനര്‍ത്ഥം ശ്രീരാമന്‍ സാധാരണക്കാരനല്ല, സാക്ഷാല്‍ വിഷ്ണുഭഗവാന്‍റെ അവതാരമാ.രാവണന്‍ പുറമേ കാട്ടാറില്ലേലും വിഷ്ണുഭഗവാന്‍റെ ഭക്തനാ.പക്ഷേ ഒരു ഭക്തി മാര്‍ഗ്ഗത്തിലൂടെ തന്നില്‍ ഭഗവാന്‍ പ്രസാദിക്കില്ലെന്ന് രാവണനു ഉറപ്പുണ്ട്, അതിനാല്‍ ശത്രുമനോഭാവത്തിലൂടെ മാത്രമേ വിഷ്ണുപദങ്ങളില്‍ പ്രാപിക്കാന്‍ കഴിയുള്ളന്ന് രാവണന്‍ മനസിലാക്കുന്നു.അങ്ങനെ രാമനെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി സീതാദേവിയെ തട്ടികൊണ്ട് വരാന്‍ രാവണന്‍ തീരുമാനിക്കുന്നു.

പിറ്റേ ദിവസം..
കുളിച്ചൊരുങ്ങി കുട്ടപ്പനായി രാവണന്‍ മാരിചന്‍റെ അടുത്തെത്തി..
മാരീചനെ ഓര്‍മ്മയില്ലേ??
പണ്ട് സുബാഹുവിന്‍റെ കൂടെ യാഗം മുടക്കാന്‍ പോകുകയും, രാമബാണത്തെ ഭയന്ന് ഓടുകയും, അവസാനം പൂര്‍ണ്ണ രാമഭക്തനാകുകയും ചെയ്ത മാരീചന്‍..
അത് തന്നെ!!
പതിവില്ലാതെ രാവണനെ കണ്ട് മാരീചന്‍ ചോദിച്ചു:
"എന്താണ്‌ കാര്യം പ്രഭോ?"
മാരീചന്‍റെ ചോദ്യത്തിനു മറുപടിയായി രാവണന്‍ പറഞ്ഞു:
"പഞ്ചവടിയിലെ പര്‍ണ്ണശാലയില്‍ താമസിക്കുന്ന രാമലക്ഷ്മണമാരെ അവിടുന്നൊന്ന് മാറ്റണം"
"എന്തിനാണ്‌ പ്രഭോ?" മാരീചന്‍റെ ആകാംക്ഷ.
"സീതാദേവിയെ തട്ടികൊണ്ട് പോരാന്‍" രാവണന്‍റെ മറുപടി.
അത് കേട്ടതോടെ കാലിലെ പെരുവിരലില്‍ ഒരു തരിപ്പ് ഉത്ഭവിക്കുന്നതായും, ആ തരിപ്പ് ഒരു വിറയലായി ശരീരം ആകെ ബാധിക്കുന്നതായും മാരീചനു തോന്നി..
പണ്ട് രാമദേവന്‍റെ കാല്‌ പിടിച്ചപ്പോള്‍ കൊല്ലാതെ തിരിച്ച് പോയ ബാണം, ഇടത്തെ ചെവിയുടെ അടുത്ത് വന്ന് 'എക്സ്യൂസ്സ് മീ, ഞാനിവിടുണ്ടേ' എന്ന് പറഞ്ഞ പോലെ ഒരു ഫീലിംഗ്!!
രാവണന്‍ സ്വബോധത്തോടെ പറഞ്ഞതാണോ??
അതോ തലേന്നത്തെ കള്ള്‌ തലക്ക് പിടിച്ചത് മാറിയില്ലേ??
മാരീചനു സംശയമായി.

ഈ സംരംഭത്തില്‍ നിന്ന് പിന്‍മാറാനുള്ള മാരീചന്‍റെ ഉപദേശങ്ങളെ കാറ്റില്‍ പറത്തി, താന്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് രാവണന്‍ ഭീഷണിപ്പെടുത്തുന്നു.രാവണന്‍റെ കൈ കൊണ്ട് ചാവുന്നതിനെക്കള്‍, രാമന്‍റെ കൈ കൊണ്ട് ചാവുന്നതാ ബെറ്റര്‍ എന്ന് കരുതി മാരീചന്‍ ഒരു അപൂര്‍വ്വ മാനിന്‍റെ രൂപത്തില്‍ രാവണനോടൊത്ത് തേരില്‍ കരേറി പഞ്ചവടി സമീപത്തെത്തി.

അവരുടെ ഉദ്ദേശം മനസാലറിഞ്ഞ രാമദേവന്‍, സീതാദേവിയോട് രാവണന്‍റെ വരവിനെ കുറിച്ച് പറയുകയും, മായാസീതയെ പര്‍ണ്ണശാലയില്‍ നിര്‍ത്തിയട്ട് വഹ്നി മണ്ഡലത്തില്‍ മറഞ്ഞിരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.അങ്ങനെ സീതാദേവി വഹ്നിമണ്ഡലത്തില്‍ മറയുകയും, പകരം പര്‍ണ്ണശാലയില്‍ മായാസീത പ്രത്യക്ഷപ്പെടുകയും ചെയ്തു.ശ്രീരാമഭഗവാന്‍റെ സന്തത സഹചാരിയായ ലക്ഷ്മണന്‍ പോലും ഇത് അറിഞ്ഞില്ല.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com