For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 12 - സീതയെ തേടി


മാരീചനിഗ്രഹം കഴിഞ്ഞ് പര്‍ണ്ണശാലയിലേക്ക് തിരിച്ച് വരുന്ന ഭഗവാന്‍റെ അടുത്തേക്ക്, സീതാദേവിയുടെ നിര്‍ബന്ധത്താല്‍ പുറപ്പെട്ട ലക്ഷ്മണനെത്തുന്നു.രാവണന്‍ സീതയെ തട്ടി കൊണ്ട് പോയന്ന് മനസാല്‍ ബോധ്യമായ ശ്രീരാമചന്ദ്രന്‍, രാവണന്‍റെ കൈയ്യില്‍ അകപ്പെട്ടത് മായാസീതയെയാണെന്ന സത്യം ലക്ഷ്മണനില്‍ നിന്ന് മറച്ച് വയ്ക്കാന്‍ തീരുമാനിക്കുന്നു.അതിനാല്‍ സീതയെ തനിച്ചാക്കി എന്തിനാ വന്നത് എന്ന് രാമന്‍ ചോദിച്ചു.മറുപടിയായി, സീതാ ദേവി പറഞ്ഞ കഠോര വാക്കുകള്‍ പറയാന്‍ തനിക്ക് വിഷമമുണ്ടെന്നും, അത് കേട്ടുണ്ടായ ദുഃഖത്തില്‍ വന്നതാണെന്നും ഉണര്‍ത്തിക്കുന്നു.

അവര്‍ തിരിച്ച് പര്‍ണ്ണശാലയിലെത്തി..
സീതാ ദേവിയെ കാണാനില്ല..
ശാലയ്ക്ക് അകത്തും, പരിസരത്തും എല്ലാം അന്വേഷിച്ചു..
ഇല്ല, ദേവി എവിടെയുമില്ല!!
ദുഃഖിതരായ രാമദേവനും ലക്ഷ്മണകുമാരനും സീതാദേവിയെ അന്വേഷിച്ചിറങ്ങി..
അങ്ങനെ സീതാന്വേഷണം ആരംഭമായി..

രാവണനാല്‍ പക്ഷം ഛേദിക്കപ്പെട്ട് നിലത്ത് വീണ ജടായു..
ജടായു-രാവണ യുദ്ധത്തില്‍ തകര്‍ന്ന് വീണ തേര്..
ഒരു മഹായുദ്ധം കഴിഞ്ഞ പ്രതീതി!!
സീതാന്വേഷണ വേളയില്‍ ഇതെല്ലാം കണ്ട രാമദേവന്‍, സീതയെ തട്ടികൊണ്ട് പോയ ശേഷം പങ്ക് വയ്ക്കുന്നതില്‍ കലഹിച്ച് പരാജിതനായ രാക്ഷസനാണ്‌ കിടക്കുന്നതെന്ന് കരുതി ജടായുവിനെ കൊല്ലാന്‍ തയ്യാറാവുന്നു.ഇതിനു മുമ്പ് ജടായുവിനെ പരിചയപ്പെട്ടതാണെങ്കിലും, സീതാ വിരഹത്തില്‍ ദുഃഖിതനായ രാമദേവന്‍, പക്ഷം ഇല്ലാതെ കിടക്കുന്ന ജടായുവിനെ തെറ്റിദ്ധരിച്ച് വധിക്കാന്‍ പോയത് സ്വാഭാവികം.

കൊല്ലാന്‍ വന്ന ദേവനോട്, താന്‍ ജടായുവാണെന്ന് ഉണര്‍ത്തിച്ച ശേഷം സീതാദേവിയെ രാവണന്‍ തട്ടി കൊണ്ട് തെക്കോട്ട് പോയെന്നും, താന്‍ തടഞ്ഞപ്പോള്‍ ചന്ദ്രഹാസത്താല്‍ ചിറകുകള്‍ അരിഞ്ഞു എന്നും, രാമദേവനെ കണ്ടേ മരിക്കു എന്ന് സീതാദേവി അനുഗ്രഹിച്ചെന്നും പറഞ്ഞു.ആ ഭക്തനില്‍ സന്തുഷ്ടനായ രാമദേവന്‍ വാത്സല്യത്തോടെ തലോടുകയും, അങ്ങനെ ജടായുവിനു മോക്ഷം ലഭിക്കുകയും ചെയ്തു.ജടായുവിന്‍റെ ഭൌതിക ശരീരം ദഹിപ്പിച്ചപ്പോള്‍ സര്‍വ്വാഭരണഭൂഷിതനായി ആ ആത്മാവ് പ്രത്യക്ഷപ്പെടുകയും, ദേവനെ സ്തുതിച്ച ശേഷം വിഷ്ണുപദത്തില്‍ ലയിക്കുകയും ചെയ്തു.

അഷ്ടവക്രനെ കളിയാക്കിയ കാരണം ശാപം കിട്ടിയ ഒരു ഗന്ധര്‍വ്വനുണ്ട്.അദ്ദേഹത്തിനു ഇപ്പോള്‍ രാക്ഷസരൂപമാ..
അതും വളരെ സുന്ദരമായ ഒരു രൂപം..
ആ രൂപത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍, അതിനു തലയുമില്ല, കാലുമില്ല..
ശരീരത്തില്‍ കൈകള്‍ മാത്രമുള്ള സുന്ദര രാക്ഷസന്‍!!
അതാണ്‌ കബന്ധന്‍!!
ജടായുമോക്ഷത്തിനു ശേഷം സീതാന്വേഷണവുമായി നടന്ന രാമലഷ്മണന്‍മാരുടെ മുമ്പില്‍ ഈ കബന്ധന്‍ ആക്രമിക്കാനായി വന്നു.തലയും കാലുമില്ലാത്ത ശരീരത്തിന്‍റെ കൈകള്‍ മുറിച്ച് കളയാം എന്ന ലക്ഷ്മണന്‍റെ വാക്കിന്‍ പ്രകാരം, രാമദേവന്‍ ഒരു കരവും ലക്ഷ്മണന്‍ മറുകരവും എയ്ത് വീഴ്ത്തി.അതോടെ ശാപമോക്ഷം നേടി പഴയ ഗന്ധര്‍വ്വനാകുകയും, രാമദേവനെ സ്തുതിച്ച ശേഷം, തെക്കുള്ള മതംഗാശ്രമത്തിലെ ശബരി തപസ്വനിയെ കണ്ടാല്‍ സീതയെ കുറിച്ചുള്ള വിവരം കിട്ടുമെന്ന് പറഞ്ഞിട്ട് കബന്ധന്‍ യാത്രയായി.

അതിനു ശേഷം അന്വേഷണം ആരംഭിച്ച ദേവന്‍ ശബരിയുടെ അടുത്തെത്തി..
ഗുരുഭൂതന്‍മാര്‍ തപസ്സ് ചെയ്തിട്ടും കിട്ടാത്ത മഹാഭാഗ്യമല്ലേ, ശബരിക്ക് കിട്ടിയത്!!
ശ്രീരാമദേവനെ നേരിട്ട് കാണാനുള്ള മഹാഭാഗ്യം!!
സീതയെ കുറിച്ച് അന്വേഷിച്ച ശ്രീരാമനോട്, സര്‍വ്വം അറിയുന്ന ഭഗവാനോട് താനായിട്ട് ഒന്നും പറയേണ്ട ആവശ്യമില്ലെങ്കിലും ചോദിച്ച സ്ഥിതിക്ക് ജ്ഞാനാദൃഷ്ട്യാ കണ്ടത് അറിയിക്കാം എന്ന മുഖവുരയോട് കൂടി ശബരി ഇങ്ങനെ പറഞ്ഞു,
സീത ലങ്കയില്‍ രാവണ തടവിലാണ്.സീതയെ രക്ഷിക്കാന്‍ ഭഗവാന്‍, ശാപം കാരണം ബാലിക്ക് വരാന്‍ കഴിയാത്ത പശ്യപര്‍വ്വതത്തിലെ ഋഷ്യമുഖാക്യത്തില്‍, ബാലിയെ പേടിച്ച് നാല്‌ മന്ത്രിമാരുമായി കഴിയുന്ന വാനരനായ സുഗ്രീവനെ കാണണം.എന്നിട്ട് സുഗ്രീവനുമായി സഖ്യം ചെയ്യുന്ന വഴി എല്ലാ ദുഃഖങ്ങളും മാറും.
ഇത്രയും പറഞ്ഞ ശേഷം ശബരി അഗ്നിയില്‍ പ്രവേശിച്ച് ഭഗവല്‍ പാദങ്ങളില്‍ ലയിച്ചു.

അതേ, വലിയ വലിയ ഗുരുക്കന്‍മാര്‍ക്ക് സാധ്യമാകാഞ്ഞത് ശബരിക്ക് സാധിച്ചു..
വിഷ്ണുഭഗവാനെ കണ്ട് ആ പാദങ്ങളില്‍ ലയിച്ച് ചേരാനുള്ള ഭാഗ്യം..

"ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി
ല്ലെത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും
പുഷ്ക്കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്ക്
ദുഷ്ക്കരമായിട്ടൊന്നുമില്ലന്ന് ധരിക്കണം"

(ഇവിടെ അദ്ധ്യാത്മ രാമായണപ്രകാരം ആരണ്യകാണ്ഡം സമാപിക്കുന്നു)

© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com