For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 28 - രാവണന്‍ വധിക്കപ്പെടുന്നു


രാമരാവണയുദ്ധം ആരംഭിക്കയായി..
പത്ത് പടനായകരോട് കൂടിയും, ലങ്കയിലുള്ള മുഴുവന്‍ സേനയോടു കൂടിയും രാവണന്‍ യുദ്ധത്തിനു വന്നിരിക്കുന്നു.അവരെ നേരിടാന്‍ ശ്രീരാമദേവന്‍ ഒറ്റക്ക് തയ്യാറാവുന്നു..
വന്ന രാക്ഷസര്‍ക്ക് ഒരോരുത്തര്‍ക്കും, ഭഗവാന്‍ തങ്ങളോടാണോ യുദ്ധം ചെയ്യുന്നതെന്ന് പോലും തോന്നി തുടങ്ങിയിരിക്കുന്നു.ശ്രീരാമദേവനെ ഒരു വ്യക്തിയായല്ല തോന്നുന്നത്, ഒരോ രാക്ഷസനേയും എതിരിടാന്‍ ഒരോ ശ്രീരാമന്‍ ഉണ്ടായ പോലെ തോന്നുന്നു..
രാക്ഷസര്‍ ഒന്നൊന്നായി വധിക്കപ്പെടുന്നു..
ലങ്കയില്‍ രാക്ഷസസ്ത്രീകളുടെ കൂട്ട നിലവിളി.അവര്‍ രാവണനെയും ശൂര്‍പ്പണഖയെയും കുറ്റപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുന്നു..
വിരൂപാക്ഷന്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍..
അങ്ങനെ പ്രധാനികളായ രാക്ഷസരെല്ലാം വധിക്കപ്പെട്ടു!!

രാവണന്‍ ഇപ്പോഴും യുദ്ധത്തിലാണ്....
വിഭീഷണനെ വധിക്കുവാന്‍ മയന്‍ കൊടുത്ത വേല്‍ എടുത്ത രാവണനു നേരെ ലക്ഷ്മണന്‍ ശരവര്‍ഷം തുടങ്ങി.അതില്‍ കോപിഷ്ടനായ രാവണന്‍, ആ വേല്‍ ലക്ഷ്മണകുമാരനു നേരെ പ്രയോഗിക്കുകയും,അങ്ങനെ ശ്രീരാമനുജന്‍ രണഭൂമിയില്‍ വേല്‍ ഏറ്റു വീഴുകയും ചെയ്യുന്നു.
ശ്രീരാമദേവനു സഹിക്കുമോ?
ഇല്ല!
ഭഗവാന്‍ രാവണനോട് യുദ്ധം ചെയ്യുന്നു..
രാമനു രാവണനും നേര്‍ക്ക് നേര്‍!!
നന്മയും തിന്മയും നേര്‍ക്ക് നേര്‍!!
അതിഭയങ്കര യുദ്ധം!!

ശ്രീരാമദേവന്‍റെ മനസ്സ് മുഴുവന്‍ ലക്ഷ്മണനാണ്..
പ്രിയ സോദരന്‍ രണഭൂമിയില്‍ വീണു കിടക്കുന്നു..
ആ ചിന്ത കാരണമാകാം ഭഗവാനു ഒരു തളര്‍ച്ച പോലെ..
തനിക്കിനി യുദ്ധം ചെയ്യാന്‍ വയ്യ എന്ന രാമദേവന്‍റെ വാക്കിനു മറുപടിയായി, ലക്ഷ്മണനെ ഓര്‍ത്ത് ഖേദിക്കരുതെന്നും, ബോധം മറഞ്ഞതേയുള്ളു, ജീവനു ആപത്തില്ലെന്നും പറഞ്ഞ് അംഗദന്‍ ആശ്വസിപ്പിക്കുന്നു.മാത്രമല്ല മാരുതി ഒരിക്കല്‍ കൂടി ദിവ്യ ഔഷധം കൊണ്ട് വരികയും, ലക്ഷ്മണന്‍റെ ബോധം തിരിച്ച് കിട്ടുകയും ചെയ്യുന്നു.
ഉയര്‍ത്തെഴുന്നേറ്റ ലക്ഷ്മണന്‍, രാവണന്‍ വധിക്കപ്പെടേണ്ടവന്‍ തന്നെയാണെന്ന് രാമദേവനെ ഓര്‍മ്മിപ്പിക്കുന്നു.അങ്ങനെ വീണ്ടും യുദ്ധഭൂമിയില്‍ സജീവമായ ശ്രീരാമദേവനു, ദേവേന്ദ്രന്‍ തന്‍റെ തേരും, സാരഥി മാതലിയെയും വിട്ട് കൊടുക്കുന്നു..
യുദ്ധം മുറുകുന്നു!!

രാവണനു ഒരു തളര്‍ച്ച പോലെ..
രാവണന്‍റെ സാരഥിക്ക് അത് വേഗം മനസിലായി.അടുത്ത നിമിഷം അയാള്‍ തേര്‌ പിന്തിരിക്കുകയും, രാവണനെയും കൊണ്ട് യുദ്ധഭൂമിയില്‍ നിന്ന് ഓടി പോകുകയും ചെയ്യുന്നു.സാരഥിയുടെ ആ പ്രവൃത്തിയെ രാവണന്‍ കുറ്റപ്പെടുത്തുന്നു.എന്നാല്‍ തന്‍റെ തേരില്‍ നിന്നു യുദ്ധം ചെയ്യുന്ന പോരാളിയുടെ അവസ്ഥയറിഞ്ഞു തേര്‍ തെളിക്കുകയാണ്‌ ഉത്തമനായ സാരഥിയുടെ കര്‍ത്തവ്യം എന്ന മറുപടിയാണ്‌ രാവണനു ലഭിച്ചത്..
സന്തോഷവാനായ രാവണനുമായി സാരഥി വീണ്ടും യുദ്ധഭൂമിയിലേക്ക്..

അതിഭയങ്കരയുദ്ധം..
ആരും വിജയിക്കുന്നുമില്ല, പരാജയപ്പെടുന്നുമില്ല..
അപ്പോള്‍ ശ്രീരാമദേവനരികെ അഗസ്ത്യമുനി പ്രത്യക്ഷനാകുകയും, സൂര്യദേവനെ സ്തുതിച്ചാല്‍ എല്ലാ വിഷമങ്ങളും മാറും എന്ന് ഉപദേശിക്കുകയും ചെയ്തു.അങ്ങനെ സൂര്യദേവനെ സ്തുതിക്കാനായി ആദിത്യഹൃദയം ഉപദേശിച്ച് കൊടുക്കുന്നു:

"സന്താപനാശകരായ നമോനമഃ
അന്ധകാരന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ നമോനമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം"

ആദിത്യഹൃദയം ഉപദേശിച്ച ശേഷം അഗസ്ത്യമുനി അപ്രത്യക്ഷനായി!!

ഇപ്പോള്‍ രാവണന്‍ എയ്യുന്ന അമ്പുകള്‍ ഭഗവാനു പുഷ്പം പോലെയാണ്‌ അനുഭവപ്പെടുന്നത്.ശ്രീരാമചന്ദ്രന്‍ ശരങ്ങളാല്‍ രാവണന്‍റെ തലകള്‍ എയ്തിടുന്നു.എന്നാല്‍ ഒരു തല പോകുമ്പോള്‍ മറ്റൊരു തല അവിടെ പ്രത്യക്ഷമാകുന്നതല്ലാതെ രാവണന്‍ മരിക്കുന്നില്ല.
ഇനി എന്ത് ചെയ്യും??
അപ്പോള്‍ പൈതാമഹാസ്ത്രം എയ്താല്‍ രാവണനെ വധിക്കാം എന്ന് മാതലി ശ്രീരാമദേവനോട് ഉണര്‍ത്തിച്ചു.തന്‍റെ സാരഥിയുടെ വാക്കുകള്‍ മാനിച്ച് ഭഗവാന്‍ രാവണനു നേരെ പൈതാമഹാസ്ത്രം പ്രയോഗിച്ചു....
ഒരു നിമിഷം..
വിശ്വമെല്ലാം പ്രകാശിപ്പിച്ചു കൊണ്ട് ചീറി പാഞ്ഞ ആ മഹാസ്ത്രം രാവണന്‍റെ ഹൃദയം പിളര്‍ന്നു!!
അതേ, രാവണന്‍ വധിക്കപ്പെട്ടിരിക്കുന്നു!!
ശ്രീരാമദേവന്‍റെ അവതാര ലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു!!
തിന്മയുടെ മൂര്‍ത്തിരൂപമായ രാവണന്‍ വധിക്കപ്പെട്ട ആ നിമിഷം, ഭൂമിക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് വന്ന പോലെ.എങ്ങും രാമദേവന്‍റെ വിജയം ആഘോഷിക്കുന്ന ശബ്ദം മാത്രം!!
ഭഗവാനെ പുകഴ്ത്താന്‍ ദേവന്‍മാര്‍ക്കും, മുനിമാര്‍ക്കും, വാനരര്‍ക്കും വാക്കുകള്‍ കിട്ടുന്നില്ല!!
നന്മ അന്തിമ വിജയം വരിച്ചു!!

വിഭീഷണനും, മണ്ഡോദരിയും രാവണദേഹത്തിനരികെ ഇരുന്ന് വിഷമിക്കുന്നു.തന്‍റെ കൈയ്യാല്‍ വധിക്കപ്പെട്ടതിനാല്‍ രാവണന്‍റെ പാപമെല്ലാം മാറിയെന്നുള്ള രാമദേവന്‍റെ വാക്ക് കേട്ട് സന്താപം മാറിയ വിഭീഷണനോട്, എല്ലാ ആര്‍ഭാടത്തോടെയും രാവണദേഹം സംസ്ക്കരിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു.ശേഷം സുഗ്രീവനോട് നന്ദി പറയുകയും, അതേ പോലെ രാമനാമം ഉള്ളടത്തോളം കാലം ലങ്കയുടെ അധിപനായി വിഭീഷണന്‍ വാഴുന്ന വിധത്തില്‍, വിഭീഷണനെ രാജാവായി വാഴിക്കാന്‍ ലക്ഷ്മണനോട് കല്‍പ്പിക്കുന്നു.ശ്രീരാമദേവന്‍റെ ആജ്ഞയെ ശിരസ്സാ വഹിച്ച് ലക്ഷ്മണന്‍ വിഭീഷണനെ ലങ്കേശനായി അഭിക്ഷേകം ചെയ്യുന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com