For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം


മാരുതിയുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ രാമദേവന്‍, കടല്‍ കടന്ന് ലങ്കയിലെത്തി രാവണനെ കൊല്ലുമെന്ന് ഉറപ്പിക്കുന്നു.അത് കേട്ട് സുഗ്രീവന്‍, താനും തന്‍റെ വാനരസേനയും ഈ ദൌത്യത്തിനു കൂടെയുണ്ടെന്ന കാര്യം ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം ഹനുമാന്‍ സ്വാമിയില്‍ നിന്നും ലങ്കാ വിവരണം അറിഞ്ഞ അവര്‍ യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു..
രാമദേവനെ തോളിലേറ്റി മാരുതിയും, ലക്ഷ്മണകുമാരനെ തോളിലേറ്റി അംഗദനും, കൂടെ സുഗ്രീവന്‍ അടക്കമുള്ള വാനരന്‍മാരും ലങ്ക അഭിമുഖമായി നടന്നു തുടങ്ങി.അങ്ങനെ അവര്‍ മഹേന്ദ്ര പര്‍വ്വതത്തിന്‍ അടുത്തെത്തി.ഇനി മുന്നില്‍ സമുദ്രമാണ്..
നൂറ്‌ യോജനയോളമുള്ള മഹാസമുദ്രം..

രാവണസഭ..
രാവണനും മറ്റ് രാക്ഷസരും ഇവിടെ തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു..
എന്നാലും ആ മാരുതി എന്തോന്നാ ഇവിടെ കാട്ടി കൂട്ടിയത്??
ഒരു ചെറിയ വാനരന്‍ എന്ന് കരുതി വാലേല്‍ തീ കൊളുത്തിയപ്പോള്‍, ലങ്ക മുഴുവന്‍ കത്തിച്ചിട്ട് പോയിരിക്കുന്നു!!
ഛേ, ഒന്നും വേണ്ടായിരുന്നു!!
രാക്ഷസന്‍മാര്‍ മുഖത്തോട് മുഖം നോക്കുന്നതല്ലാതെ ആരും ഒന്നും പറയുന്നില്ല.
ഒടുവില്‍ ആധി കയറി രാവണന്‍ ചോദിച്ചു:
"ഇനി എന്തോ ചെയ്യും?"
അതിനു മറുപടിയായി രാക്ഷസര്‍ പറഞ്ഞു:
"പ്രഭോ, ഞങ്ങളുണ്ട് കൂടെ, നമുക്ക് രാമനെ തോല്‍പ്പിക്കാം"
നല്ല മറുപടി!!
അവസാന നിമിഷം വരെ ആത്മവിശ്വാസം നല്ലതാ!!

എന്നാല്‍ നീതിമാനായ കുംഭകര്‍ണ്ണന്‍ രാവണനെ ഉപദേശിക്കാന്‍ ശ്രമിക്കുന്നെങ്കിലും, രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.അടുത്തത് വിഭീഷണന്‍റെ ഊഴമായിരുന്നു..
രാമമാഹാത്മ്യത്തെ പറ്റിയുള്ള വിഭീഷണന്‍റെ വാക്കുകളില്‍ കോപിഷ്ടനായ രാവണന്‍, ലങ്കയില്‍ നിന്ന് പോയില്ലെങ്കില്‍ വിഭീഷണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.ആ ഭീഷണിയില്‍ ഭയന്ന്, വിഭീഷണനും നാല്‌ മന്ത്രിമാരും മഹേന്ദ്രപര്‍വ്വതത്തിന്‍റെ അവിടെ നില്‍ക്കുന്ന രാമ സന്നിധിയില്‍ വരികയും ശരണം ചോദിക്കുകയും ചെയ്യുന്നു.
വന്നവര്‍ രാക്ഷസരായതിനാല്‍ ആദ്യം സുഗ്രീവന്‍ എതിര്‍ക്കുമെങ്കിലും, മാരുതിയുടെ വാക്ക് കേട്ട് ഭഗവാന്‍ വിഭീഷണനു ശരണം കൊടുക്കുകയും, വിഭീഷണനെ ലങ്കാധിപനായി അഭിക്ഷേകം ചെയ്യാന്‍ ലക്ഷ്മണനോട് കല്പിക്കുകയും ചെയ്യുന്നു.

അപ്പോഴാണ്‌ ശുകന്‍ വന്നത്..
രാവണ ദൂതന്‍ വന്നത് രാമദേവനെ കാണാന്‍ ആയിരുന്നില്ല, സുഗ്രീവനെ കാണാനായിരുന്നു.കിഷ്കിന്ധയിലേക്ക് തിരികെ പോകുന്നതാണു നല്ലതെന്ന് സുഗ്രീവനെ അറിയിക്കാന്‍ രാവണന്‍ പറഞ്ഞ പ്രകാരം വന്ന ശുകനെ, രാമദേവന്‍ വിലക്കിയില്ലാരുന്നെങ്കില്‍ വാനരന്‍മാര്‍ തല്ലികൊന്നേനേ!!
രാവണദൂതുമായി വന്ന ശുകനോട്, രാവണനെ അറിയിക്കാന്‍ സുഗ്രീവന്‍ ഇങ്ങനെ പറഞ്ഞു:

"ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലണമാശു സപുത്ര ബലാന്വിതം
ശ്രീരാമപത്നിയെക്കട്ടു കൊണ്ടീടിന
ചോരനെയും കൊന്ന് ജാനകി തന്നെയും
കൊണ്ട് പോകേണമെനിക്കു കിഷ്ക്കിന്ധക്കു
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ"

ഇനി ആര്‌ പറഞ്ഞാലും, രാമദേവനോടൊപ്പം രാവണവധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുക്കും വരെ സുഗ്രീവന്‍ കാണും, തീര്‍ച്ച!!

ഇത് കേട്ട് സംപ്രീതനായ ഭഗവാന്‍, ശുകനെ ബന്ധിക്കാനും താന്‍ പറയുന്ന വരെ രാവണസന്നിധിയിലേക്ക് തിരിച്ച് അയേക്കേണ്ടതില്ലന്നും വാനരരോട് പറയുന്നു.അതിന്‍ പ്രകാരം വാനരര്‍ ശുകനെ ബന്ധിക്കുന്നു.

ഇതിനു ശേഷം സമുദ്രം കടക്കാനുള്ള ഉപായം ആരായാന്‍ സമുദ്രദേവനായ വരുണനെ പ്രാര്‍ത്ഥിക്കുന്നു.ദിവസങ്ങള്‍ കഴിഞ്ഞു..
വരുണന്‍ പ്രത്യക്ഷപ്പെടുന്നില്ല!!
ഭഗവാനു കോപം വരികയും സമുദ്രത്തെ ഇല്ലാതാക്കാന്‍ വില്ല്‌ കുലക്കുകയും ചെയ്യുന്നു.അത് കണ്ട് ഭയന്നു പോയ വരുണന്‍ പ്രത്യക്ഷപ്പെടുന്നു.ദേവനോട് ക്ഷമ ചോദിച്ച ശേഷം, കുലച്ച ബാണം ചിത്രദുമകുല്യദേശത്തിലെ ഉപദ്രവകാരികളായ നിശാചരരുടെ മേല്‍ പ്രയോഗിക്കാന്‍ അപേക്ഷിക്കുകയും, വിശ്വകര്‍മ്മാവിന്‍ മകനായ നളന്‍ എന്ന വാനരനെ മുന്നില്‍ നിര്‍ത്തി സമുദ്രത്തിനു കുറുകെ ബന്ധനം ഉണ്ടാക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു.

വരുണന്‍റെ വാക്കിന്‍ പ്രകാരം രാമേശ്വരത്ത് പരമേശ്വരനെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ച ശേഷം സേതുബന്ധനം ആരംഭിക്കുന്നു...
അങ്ങനെ അവസാനം ഭഗവാനും വാനരരും ലങ്കാതീരത്ത് എത്തുന്നു.ദേവന്‍ പറഞ്ഞ പ്രകാരം വാനരര്‍ ശുകനെ മോചിതനാക്കുകയും ശുകന്‍ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ രാവണസന്നിധിയിലേക്ക് പോകുകയും ചെയ്യുന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com