For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 22 - ഹനുമാന്‍ രാമസന്നിധിയില്‍


ദൂതുമായി വന്ന ഹനുമാന്‍ സ്വാമിയെ വധിക്കേണ്ടാ എന്നും, ഒരു അടയാളമുണ്ടാക്കി തിരിച്ചയച്ചാല്‍ മതിയെന്നും രാവണസഭയില്‍ തീരുമാനമായി.
എന്ത് അടയാളം??
വാനരന്‍മാര്‍ക്ക് വാലിലാണ്‌ ശൌര്യം.അതിനാല്‍ വാലില്‍ അടയാളമുണ്ടാക്കണം.അതിനു തുണി ചുറ്റി തീ കൊളുത്താം എന്ന് തീരുമാനമായി.അങ്ങനെ ലങ്കയിലൂടെ ഒരു പ്രദക്ഷിണം.കൂട്ടത്തില്‍ രാത്രിയില്‍ വന്ന കള്ളനാണെന്ന് എല്ലാരെയും ചെണ്ട കൊട്ടി അറിയിക്കുകയുമാകാം..
കൊള്ളാം, നല്ല ആശയം!!
അങ്ങനെ ഹനുമാന്‍സ്വാമിയുടെ വാലില്‍ തുണി ചുറ്റാനുള്ള ശ്രം തുടങ്ങി.തുണി ചുറ്റുന്ന അനുസരിച്ച് വാല്‌ വളരുന്നുവോ?
ശരിയാ, വാല്‌ വലുതായി കൊണ്ട് ഇരിക്കുന്നു..
തുണി ചുറ്റിയട്ടും, ചുറ്റിയട്ടും പൂര്‍ണ്ണമാകുന്നില്ല!!
അവസാനം രാക്ഷസര്‍ അതു വരെ ചുറ്റിയ തുണി ഉപയോഗിച്ച് ഹനുമാന്‍ സ്വാമിയുടെ വാലിനു തീ കൊളുത്തി.

ലങ്കക്ക് ചുറ്റും പ്രദക്ഷിണം ആരംഭിച്ചു..
വാലില്‍ തീ കൊളുത്തി ബന്ധനസ്ഥനായ രീതിയില്‍ ഹനുമാന്‍ സ്വാമിയും, ചുറ്റും രാക്ഷസരും.കൊട്ടാരത്തിന്‍റെ പശ്ചിമകവാടം എത്തുന്ന വരെ എല്ലാം സുഗമമായിരുന്നു.പശ്ചിമ കവാടം എത്തിയതോടെ കാര്യങ്ങള്‍ തകിടം മറഞ്ഞു..
ഹനുമാന്‍ സ്വാമി തന്‍റെ ശരീരമങ്ങ് ചെറുതാക്കി..
അദ്ദേഹത്തെ കെട്ടിയിരുന്ന കെട്ടുകള്‍ അയഞ്ഞു.അടുത്ത നിമിഷം, വാലില്‍ അഗ്നിയുമായി മാരുതി ലങ്കയുടെ മുകളിലേക്ക് പറന്നിറങ്ങി.
പോരെ പൂരം??
ലങ്ക കത്താന്‍ തുടങ്ങി!!
ലങ്കയിലെ ഒരോ ഭവനങ്ങളെയും അഗ്നിക്കിരയാക്കി ഹനുമാന്‍ സ്വാമി ലങ്കാദഹനത്തിനു കാരണക്കാരനായി.സീതാ ദേവിയുടെ വാസസ്ഥലവും, രാമഭക്തനായ വിഭീഷണന്‍റെ മന്ദിരവും ഒഴികെ, മറ്റ് ഗൃഹങ്ങള്‍ക്ക് മീതെ അഗ്നിദേവന്‍ നൃത്തമാടി.
അതിനുശേഷം സീതാദേവിയോട് അനുഗ്രഹം വാങ്ങി, രാമദേവനെയും കൂട്ടി തിരിച്ച് വരുമെന്ന് ഉറപ്പ് കൊടുത്ത് മാരുതി ലങ്കയില്‍ നിന്നും വിട വാങ്ങി.

ഹനുമാന്‍ സ്വാമിയുടെ പ്രത്യാഗമനം പ്രതീക്ഷിച്ചു നിന്ന കപികളുടെ സമീപം അദ്ദേഹം പറന്നിറങ്ങി.അപ്പോള്‍ തന്നെ ശ്രീരാമദേവനെ വിവരങ്ങള്‍ അറിയിക്കാന്‍ അവര്‍ കിഷ്കിന്ധയിലേക്ക് തിരിക്കുന്നു.പോകുന്ന വഴിയില്‍ സുഗ്രീവന്‍റെ ഉദ്യാനമായ മധുവനത്തില്‍ പ്രവേശിക്കുകയും, എതിര്‍ക്കാന്‍ വന്ന കിങ്കരന്‍മാരെ ആട്ടിയോടിച്ച് ഫലങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
കിങ്കരന്‍മാര്‍ ഈ വാര്‍ത്ത സുഗ്രീവനെ അറിയിക്കുന്നു.
അത് കേട്ടതോട് കൂടി കപികള്‍ കാര്യം സാധിച്ചിട്ടുള്ള വരവാണെന്ന് സുഗ്രീവന്‍ ശ്രീരാമദേവനോട് ഉണര്‍ത്തിക്കുകയും, അവര്‍ കപികളെ കാണാന്‍ ഇറങ്ങി തിരിക്കുകയും ചെയ്തു.

ശ്രീരാമദേവനെ വന്ദിച്ച ശേഷം ഹനുമാന്‍സ്വാമി സീതാന്വേഷണ പുരോഗതിയെ കുറിച്ച് പറയുന്നു.സമുദ്രലംഘനവും, സീതാദേവിയെ കണ്ട് മുട്ടിയതും, അടയാളവാക്യം കൈമാറിയതും, രാവണനെ കണ്ടതും, ലങ്കാദഹനവുമെല്ലാം മാരുതിയില്‍ നിന്ന് അറിഞ്ഞ ദേവന്‍ പ്രീതനാകുകയും, ഇങ്ങനെ അരുള്‍ ചെയ്യുകയും ചെയ്തു:

"സുരജന ദുഷ്ക്കരം കാര്യം കൃതംത്വയാ
സുഗ്രീവനും പ്രസാദിച്ചിതു കേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാല്‌
സര്‍വ്വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍
പ്രണയ മനസാ ഭവാനാല്‍ കൃതമായതിന്‍
പ്രത്യുപകാരം ജഗത്തിങ്കലില്ലടോ!"

ശരിയാണ്..
ഹനുമാന്‍സ്വാമി ഭഗവാനായി ചെയ്ത ഉപകാരം എത്ര മഹത്തരമാണ്..
സന്തോഷവാനായ രാമദേവന്‍, മാരുതിയെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുന്നു.
കണ്ടില്ലേ, വായുപുത്രന്‍റെ ഭാഗ്യം?
ഒരു കാര്യം ഉറപ്പാ..
ശ്രീരാമഭക്തിയുടെ മൂര്‍ത്തി രൂപം, സാക്ഷാല്‍ ഹനുമാന്‍ സ്വാമി തന്നെ!!

(ഇവിടെ അദ്ധ്യാത്മരാമായണ പ്രകാരം സുന്ദരകാണ്ഡം സമാപിക്കുന്നു)

ശ്രീരാമദേവന്‍റെയും, ഹനുമാന്‍ സ്വാമിയുടെയും, അതോടൊപ്പം ഒരോരുത്തരും വിശ്വസിക്കുന്ന ഈശ്വരന്‍മാരുടെയും, അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
നമുക്ക് ആജ്ഞനേയനെ സ്തുതിക്കാം...

"യത്ര യത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതി നമഹഃ രാക്ഷസാന്തകം"

ഇനി യുദ്ധകാണ്ഡം ആരംഭം..
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com