For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം


ശ്രീരാമദേവനില്‍ തന്‍റെ രക്ഷകനെ കണ്ട്, ദേവനെ സുഗ്രീവന്‍ സ്തുതിക്കുന്നു.
ഇപ്രകാരം ഭക്തിയോടെ നിന്ന സുഗ്രീവനോട്, ബാലിയെ യുദ്ധത്തിനു വിളിക്കാന്‍ ഭഗവാന്‍ ഉപദേശിക്കുന്നു.ശ്രീരാമദേവന്‍ കൂടെയുണ്ടന്ന ധൈര്യത്തില്‍ സുഗ്രീവന്‍ കിഷ്കിന്ധയിലെത്തി ബാലിയെ യുദ്ധത്തിനു വിളിക്കുന്നു.അതിന്‍പ്രകാരം ബാലി വരുകയും, യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു...
ഭയങ്കര യുദ്ധം!!

ബാലിയെ നേരിട്ട് കൊല്ലാന്‍ സാധ്യമല്ല, ഒളിച്ചിരുന്ന് അമ്പെയ്യുകയേ നിര്‍വ്വാഹമുള്ളു.അതിനു തയ്യാറായ ശ്രീരാമദേവനു ഒരു ചിന്താ കുഴപ്പം..
ഈ കൂട്ടത്തില്‍ ആരാ ബാലി??
യുദ്ധം ചെയ്യുന്ന രണ്ട് പേരേയും കണ്ടാല്‍ ഒരേ പോലെയുണ്ട്.അബദ്ധത്തില്‍ സുഗ്രീവനാകുമോ അമ്പേല്‍ക്കുന്നത് എന്ന സംശയത്താല്‍ ഭഗവാന്‍ അമ്പെയ്യാതെ നിന്നു.

എന്നാല്‍ ഭഗവാന്‍ അമ്പെയ്ത് ബാലിയെ വധിക്കും എന്ന വിശ്വാസത്താല്‍ സുഗ്രീവന്‍ ബാലിയുമായി വന്‍ മല്‍പിടുത്തം.കുറേ നേരം കഴിഞ്ഞതോടെ സുഗ്രീവന്‍റെ ശക്തി ക്ഷയിച്ച് തുടങ്ങി.ഇപ്പോള്‍ ബാലിയുടെ കയ്യില്‍ നിന്നും അടി വാങ്ങിക്കുന്ന മാത്രമായി സുഗ്രീവന്‍റെ പരിപാടി.ഒരോ അടി കൊള്ളുമ്പോഴും സുഗ്രീവന്‍ തലവെട്ടിച്ച് ബാലിയുടെ നെഞ്ചത്ത് നോക്കും, അവിടെ ഭഗവാന്‍ എയ്ത അമ്പ് തറച്ചോ എന്നറിയാന്‍..
ഇല്ല, അമ്പ് പോയിട്ട് ഒരു കൊച്ച് കമ്പ് പോലും കാണാനില്ല!!
അല്‍പ്പം നേരം കൂടി കഴിഞ്ഞാല്‍ ബാലി തന്നെ തല്ലികൊന്ന് കെട്ടിതൂക്കും എന്ന് ഉറപ്പായ സുഗ്രീവന്‍ ബാലിയോട് പറഞ്ഞു:
"ഇനി ഒരു ഇടവേള!!"
എന്തിര്??
ബാലി അന്തം വിട്ട് നിന്ന ആ നേരം കൊണ്ട് സുഗ്രീവന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
സുഗ്രീവന്‍ ആരാ മോന്‍??

ഒരു കൈയ്യില്‍ ഗദയും, മറുകയ്യില്‍ ജീവനും പിടിച്ചോണ്ട് ഓടിയ സുഗ്രീവന്‍ ശ്രീരാമദേവന്‍റെ മുമ്പിലെത്തിയട്ട് എന്താണ്‌ ബാലിയെ വധിക്കാഞ്ഞത് എന്നും, എന്തിനാണ്‌ തന്നെ ചതിച്ചതെന്നും ചോദിക്കുന്നു..
അതെ, സുഗ്രീവന്‍ സാക്ഷാല്‍ ശ്രീരാമദേവനെ തെറ്റിദ്ധരിച്ചിരിക്കുന്നു!!
സുഗ്രീവന്‍റെ ആ തെറ്റിദ്ധാരണയ്ക്ക് മറുപടിയായി സംഭവിച്ചതെന്താണെന്ന് ഭഗവാന്‍ പറഞ്ഞു.എന്നിട്ട് ലക്ഷ്മണനോട് തിരിച്ചറിയാന്‍ സുഗ്രീവന്‍റെ കഴുത്തില്‍ ഒരു മാല അണിയാന്‍ ഉപദേശിച്ചു.അങ്ങനെ ലക്ഷ്മണനിട്ട് കൊടുത്ത മാലയും അണിഞ്ഞ് സുഗ്രീവന്‍ ബാലിയുമായുള്ള യുദ്ധത്തിനു വീണ്ടും യാത്രയായി.

ഇടവേളയ്ക്ക് ശേഷം സുഗ്രീവന്‍ വീണ്ടും വന്നു എന്നറിഞ്ഞ ബാലി യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു.ബാലിയുടെ മകനായ അംഗദന്‍ പറഞ്ഞ്, സുഗ്രീവനും രാമനും തമ്മിലുള്ള ഉടമ്പടിയെ കുറിച്ച് അറിഞ്ഞ ബാലീപത്നി താര, ബാലിയെ തടയാന്‍ ശ്രമിക്കുന്നു.എന്നാല്‍ അത് വക വയ്ക്കാതെ സുഗ്രീവനുമായി യുദ്ധം തുടങ്ങിയ ബാലിയെ ശ്രീരാമദേവന്‍ അമ്പെയ്ത് വീഴ്ത്തുന്നു.

പ്രാണ വേദനയാല്‍ പിടഞ്ഞ് വീണ ബാലി എന്തിനാണ്‌ തന്നെ അമ്പെയ്തത് എന്ന് രാമദേവനോട് ചോദിക്കുകയും, അതിനു ഭഗവാന്‍ ഇപ്രകാരം മറുപടി പറയുകയും ചെയ്തു:

"ധര്‍മ്മത്തെ രക്ഷിപ്പതിനായുധവുമായ്
നിര്‍മത്സരം നടക്കുന്നിതു നീളെ ഞാന്‍
പാപിയായോരധര്‍മ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞ് ധര്‍മ്മത്തെ നടത്തുവാന്‍
നിന്നെ വധിച്ചിതു ഞാന്‍ മോഹബന്ധനായ്
നിന്നെ നീ യേതുമറിയാഞ്ഞതുമെടോ!”

തെറ്റിദ്ധാരണയുടെ പുറത്ത് സഹോദരനെ ആട്ടിയോടിക്കുകയും, സഹോദരപത്നിയെ സ്വന്തമാക്കുകയും ചെയ്ത ബാലി വധിക്കപെടേണ്ടവന്‍ തന്നെയാണ്!!

ബാലി മരിച്ചതറിഞ്ഞ് വാനരന്‍മാര്‍ താരയോട് കിഷ്കിന്ധ കോട്ടവാതില്‍ അടച്ചിടാന്‍ പറഞ്ഞെങ്കിലും, അത് കേള്‍ക്കാതെ താര രാമദേവനെ കണ്ട് ഭര്‍ത്തൃമരണത്തിലുള്ള സങ്കടം ഉണര്‍ത്തിക്കുന്നു.ശരീരത്തെ അല്ല ആത്മാവിനെയാണ്‌ വിലയിരുത്തേണ്ടത് എന്ന ഭഗവാന്‍റെ ഉപദേശത്തില്‍ താര സങ്കടവിമുക്തയാകുന്നു.
അതിനുശേഷം ലക്ഷ്മണനോട് പറഞ്ഞ് സുഗ്രീവനെ രാജാവായി വാഴിക്കുന്നു.രാജാഭിക്ഷേകം കഴിഞ്ഞ് വനത്തിലെത്തുന്ന ലക്ഷ്മണന്‍റെ ആഗ്രഹപ്രകാരം ഭഗവാന്‍ അനുജനു ക്രിയാമാര്‍ഗ്ഗം ഉപദേശിക്കുന്നു.അതേ സമയം കിഷ്കിന്ധയുടെ രാജാവായ സുഗ്രീവന്‍ തന്‍റെ ഭരണം തുടങ്ങുന്നു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com