For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
കര്‍ക്കടകരാമായണം പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..

അദ്ധ്യായം 11 - അശോകവനിയിലെ സീത


അപൂര്‍വ്വ മാനിന്‍റെ വേഷത്തിലുള്ള മാരീചന്‍ പര്‍ണ്ണശാലക്ക് സമീപമെത്തുകയും, സീതാദേവിക്ക് മാനിനോടൊരു ഇഷ്ടം തോന്നുകയും ചെയ്തു.അത് മാരീചനാണെന്ന് ലക്ഷ്മണന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും, സീതാദേവിയുടെ ആഗ്രഹപ്രകാരം രാമദേവന്‍ അതിനെ പിടിക്കാന്‍ ഇറങ്ങി തിരിച്ചു.

തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ രാമദേവന്‍ മാനിന്‍റെ പുറകിന്‌ ഓടുകയും, അങ്ങനെ പര്‍ണ്ണശാലയില്‍ നിന്ന് വളരെ അകലെയാകുകയും ചെയ്തു.ഒടുവില്‍ മറ്റ് വഴിയില്ലാഞ്ഞിട്ട് ഭഗവാന്‍ മാനിനു നേരെ അമ്പെയ്യുന്നു.ആ ശരമേറ്റപ്പോള്‍ മാന്‍ മാരീചനാകുകയും, അങ്ങനെ താഴെ വീഴുകയും ചെയ്തു.താന്‍ മരിക്കാന്‍ പോകുകയാണെന്ന് മനസിലായ മാരീചന്‍ ശ്രീരാമഭഗവാന്‍റെ ശബ്ദത്തില്‍, ലക്ഷ്മണനെ വിളിച്ച് കരഞ്ഞു:

"ഹാഹാ! ലക്ഷ്മണാ! മമ ഭ്രാതാവേ! സഹോദരാ!
ഹാഹാ! മേ വിധിബലം പാഹിമാം ദയാനിധേ!"

ഇങ്ങനെ രാമനെ മാതിരി ലക്ഷ്മണനെ വിളിച്ചിട്ട് മാരീചന്‍ മരിച്ച് വീണു.

അങ്ങ് പഞ്ചവടിയിലുണ്ടായിരുന്ന സീതാദേവി ആ രോദനം കേട്ടു.ദേവി സൌമിത്രിയോടെ എന്താ കാര്യം എന്ന് അന്വേഷിക്കാന്‍ പറഞ്ഞു.പക്ഷേ ലക്ഷ്മണന്‍ പോയില്ല..
അത് ശ്രീരാമദേവനോടെ സ്നേഹമില്ലാത്തതിനാലാണോ?
അല്ലേ അല്ല!!
പിന്നെയോ??
ലക്ഷ്മണനറിയാം ഭഗവാനിങ്ങനെ കരയില്ലന്ന്.മാത്രമല്ല ലോകത്തില്‍ രാമദേവനെ എതിര്‍ക്കാന്‍ ശേഷിയുള്ള ആരുമില്ലന്നും ലക്ഷ്മണനു ബോധ്യമുണ്ട്.ആ കേട്ട കരച്ചില്‍ മാരീചന്‍റെയാണെന്ന് അറിയാവുന്ന ലക്ഷ്മണന്‍ അത് സീതാദേവിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
പക്ഷേ അവിടെയുണ്ടായിരുന്നത് സാക്ഷാല്‍ ലക്ഷ്മിദേവിയുടെ അവതാരമായ സീതാദേവി ആയിരുന്നില്ല..
പിന്നെയോ??
മായാ സീതയായിരുന്നു..
രാവണനു തട്ടികൊണ്ട് പോകാന്‍ സീതാരൂപത്തില്‍ ഒരു മായ..
സാദാ മനുഷ്യസ്ത്രിയേ പോലെ ചിന്തിക്കുന്ന ഒരു മായാ രൂപം..

ലക്ഷ്മണന്‍ പോകാഞ്ഞത് കണ്ടപ്പോള്‍ മായാസീത കാരണം മനസിലാക്കിയത് ഇപ്രകാരമായിരുന്നു..
ഭരതന്‍ കാരണമാണ്‌ രാമന്‍ കാട്ടില്‍ വന്നത്.രാമന്‍റെ കൂടെ ലക്ഷ്മണനും വന്നു.ഒരു പക്ഷേ ഭരതന്‍ പറഞ്ഞയച്ചിട്ടാരിക്കാം ലക്ഷ്മണന്‍ വന്നത്.ഇനി രാമനെ അപായപ്പെടുത്തിയതിനു ശേഷം സീതയെ കൊണ്ട് പോയി ഭരതനു കാഴ്ചവയ്ക്കുകയാവാം ലക്ഷ്മണന്‍റെ ലക്ഷ്യം.
ആഹാ..
എത്ര നല്ല കണ്ടെത്തലുകള്‍!!

മായാസീതയുടെ കണ്ട്പിടുത്തങ്ങള്‍ കേട്ട് അന്തിച്ച് നിന്ന കുമാരനോട് ആ ദേവി ഒരു കാര്യം കൂടി പറഞ്ഞു:

"രാമനെയൊഴിഞ്ഞ് ഞാന്‍ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലോ"

പാവം ലക്ഷ്മണന്‍..
മനസാവാചാ ചിന്തിക്കാത്ത കാര്യം കേട്ട് പേടിച്ച് പോയി!!
കഠോരമായ ഈ വാക്കുകള്‍ കേട്ട് ദുഃഖം സഹിക്കാന്‍ വയ്യാതെ ചെവി രണ്ടും പൊത്തി, സീതാദേവിയെ കാത്തോളണേന്ന് ഈശ്വരന്‍മാരോട് പ്രാര്‍ത്ഥിച്ച ശേഷം ലക്ഷ്മണന്‍ രാമഭഗവാനെ തേടി പോയി.

അതോടു കൂടി പര്‍ണ്ണശാലയില്‍ തനിച്ചായ സീതാദേവിയുടെ അടുത്ത് ഒരു മുനിയുടെ വേഷത്തില്‍ രാവണനെത്തി.തന്‍റെ നിജസ്ഥിത് വെളുപ്പെടുത്തിയ ശേഷം ദേവിയെ കൂടെ വരാന്‍ ക്ഷണിക്കുകയും, അതിനു വിസമ്മതിച്ച ദേവിയെ തട്ടികൊണ്ട് പോകുകയും ചെയ്യുന്നു.ബലം പ്രയോഗിച്ച് രാവണന്‍ കടത്തി കൊണ്ട് പോയപ്പോഴും ദേവി രാമഭഗവാനെയും, ലക്ഷ്മണനെയും വിളിച്ച് രക്ഷിക്കണേന്ന് അപേക്ഷിക്കുന്നു:

"ഹാഹാ! രാഘവ!! രാമ! സൌമിത്രേ! കാരുണ്യാബ്ധേ!
ഹാഹാ! മല്‍പ്രാണേശ്വര! പാഹിമാം ഭയാതുരാം"

സീതാവിലാപം അന്തരീക്ഷത്തിലെങ്ങും മുഴങ്ങി.
എന്ത് ഫലം??
മാനിനെ മോഹിച്ച് രാമനെയും, തെറ്റിദ്ധാരണയുടെ പുറത്ത് ലക്ഷ്മണനെയും പറഞ്ഞ് വിട്ടത് ദേവി തന്നെയാണല്ലോ.അമിതമായ മോഹവും, അനാവശ്യമായ തെറ്റിദ്ധാരണയും ആപത്താണെന്ന് ദേവി മനസിലാക്കിയപ്പോഴത്തേക്കും വളരെ താമസിച്ച് പോയിരുന്നു.
എന്നിട്ട് ദേവിയേ രക്ഷിക്കാന്‍ ആരും വന്നില്ലേ?
വന്നു..
സീതാവിലാപം കേട്ട് രാവണനെ തടയാന്‍ ഒരാള്‍ വന്നു..
അത് ജടായു ആയിരുന്നു!!

തന്‍റെ ലക്ഷ്യത്തിനു തടസമായി വന്ന ആ രൂപത്തെ രാവണന്‍ സൂക്ഷിച്ച് നോക്കി..
ഒരു കിളി..
സ്വല്പം വലിപ്പമുണ്ടന്നേ ഉള്ളു..
ഛേ, എന്തിരിത്??
പുച്ഛത്തില്‍ രാവണന്‍ പറഞ്ഞു:
"മിസ്റ്റര്‍ കിളി, ഇതെന്‍റെ പേഴ്സണല്‍ ഇഷ്യു ആണ്.വെറുതെ തലയിടരുത്"
ശ്രീരാമദേവന്‍റെ പത്നിയെ തട്ടി കൊണ്ട് വന്നിട്ട് പേഴ്സണല്‍ ഇഷ്യു ആണെന്ന് പറഞ്ഞാല്‍ ജടായുവിനു സഹിക്കുമോ??
ഇല്ലേ ഇല്ല!!
പുള്ളിക്കാരന്‍ ഒരു സൈഡീന്ന് അങ്ങ് തുടങ്ങി..
കൊത്ത്, മാന്തല്‍, അടി..
അതോടെ രാവണനു ഒരു കാര്യം മനസിലായി..
ഇതൊരു പേഴ്സണല്‍ ഇഷ്യു അല്ല,
പൂര്‍ണ്ണമായും പബ്ലിക്ക് ഇഷ്യു ആണ്!!

അങ്ങനെ രാവണനും ജടായുവും തമ്മില്‍ ഘോരയുദ്ധമായി.തന്‍റെ മാര്‍ഗ്ഗത്തിനു ജടായു വിഘ്നമാകും എന്ന് തോന്നിയ രാവണന്‍ ശിവഭഗവാന്‍ കൊടുത്ത ചന്ദ്രഹാസം എന്ന ആയുധത്താല്‍ ജടായുവിന്‍റെ ചിറകരിഞ്ഞ് വീഴ്ത്തി.തന്നെ രക്ഷിക്കാന്‍ വന്നിട്ട് അപകടത്തില്‍ പെട്ട ജടായുവിനോട്, രാമസ്വാമിയെ കാണുന്ന വരെ മരിക്കാതിരിക്കട്ടെ എന്ന് സീതാദേവി അനുഗ്രഹിക്കുന്നു.
രാവണന്‍ സീതയെയും കൊണ്ട് തന്‍റെ യാത്ര തുടരുന്നു..

അങ്ങനെ ആകാശമാര്‍ഗ്ഗേയുള്ള യാത്രയില്‍, താഴെ ഒരു മലയില്‍ ഇരിക്കുന്ന അഞ്ച് വാനരന്‍മാരെ കാണുകയും, അപ്പോള്‍ സീതാദേവി തന്‍റെ ആഭരണങ്ങള്‍ അവര്‍ ഇരിക്കുന്നിടത്തേക്ക് ഇടുകയും ചെയ്തു.ആ വാനരര്‍ മുഖാന്തരം ആഭരണങ്ങള്‍ രാമദേവന്‍ കാണണമെന്നും, അങ്ങനെ രാവണന്‍ തന്നെ തട്ടി കൊണ്ട് പോയ ഗതി അറിയണമെന്നും പ്രാര്‍ത്ഥിച്ചിരുന്ന സീതയുമായി ലങ്കയിലെത്തിയ രാക്ഷസരാജാവ്, ദേവിയെ അശോകവനിയിലുള്ള ശിംശപാ വൃക്ഷച്ചോട്ടില്‍ ഇരുത്തിയട്ട് കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.
© Copyright
All rights reserved
Creative Commons License
Karkadaka Ramayanam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com